ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌

aathmayanagalude khasak/ m k harikumar

ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും

വി.ഏ. ശിവദാസ്‌

ഉല്‌പത്തി പുസ്‌തകത്തിലെ ഉണര്‍‌വ്വ്‌ വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്നറിയുന്നത്‌ കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്‍ശകന്‌ ലഭിക്കേണ്ടതാണ്‌. അതറിയുന്ന അനുവാചകന്‍ തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്‌. ഒരു കൃതിയെ സമീപിക്കാന്‍ രാഷ്‌ട്രീയത്തിന്റേയും, പ്രത്യയശാസ്‌ത്രത്തിന്റേയും പിന്‍‌ബലം വേണമെന്ന ന്യായവിധി ഇനിയുമൊരു പെരുമാറ്റച്ചട്ടത്തിന്‌ വഴിയൊരുക്കാതെ പോയി. രാഷ്‌ട്രീയ കാലാവസ്‌ഥ പ്രതികൂലമല്ലെന്നറിഞ്ഞിട്ടും നിരൂപകന്‌ രാജ്യഭാരം വിധിച്ചിട്ടില്ലെന്ന്‌ അറിവായതും അങ്ങിനെയാണ്‌. ഈ പരിതോവസ്‌ഥകളില്‍ നിന്ന്‌ കാവ്യകല രക്ഷപ്പെട്ടില്ലെങ്കിലും കഥാലോകം കുതറി മാറി കുതിച്ചോടുന്നതില്‍ ഉല്‍‌ക്കണ്ഠാകുലനാണ്‌ നിരൂപകന്‍. സൗന്ദര്യ നിരീക്ഷണം ശിക്ഷണത്തിലൂടെ രൂപപ്പെടുത്തണമെന്ന്‌ അനുശാസിക്കുമ്പോള്‍ അനുവാചകന്റെ ലാവണ്യാനുഭൂതികളായിരിക്കും തകിടം മറിയുക. നോവലിനെക്കുറിച്ച്‌ പറഞ്ഞുവെച്ചിടത്തെല്ലാം വിമര്‍ശകന്റെ പണിക്കുറവിനേയും പരിചയക്കുറവിനേയും അക്ഷമയോടെ നോക്കിക്കണ്ടവര്‍ ആധുനിക കഥാലോകത്തെ ഗൗരവത്തോടെ കാണാതെ പോയതും കഥാകാരന്മാര്‍ മാപ്പാക്കിയിട്ടുണ്ടെന്ന്‌ എണ്‍‌പതുകളുടെ ബാക്കിപത്രം വ്യക്തമാക്കുന്നു.

, സി.വി.രാമന്‍‌പിള്ളയേയും ഉറൂബിനേയും കുറിച്ചു പറഞ്ഞുവെച്ചപ്പോഴും ആനന്ദ്‌, സേതു, വിജയന്‍. എം.ടി. കാക്കനാടന്‍ എന്നിവരെപ്പറ്റി പറഞ്ഞുതുടങ്ങിയപ്പോഴും കാലം തെറ്റിവന്ന ന്യൂനമര്‍‌ദ്ദങ്ങളുടെ വേലിയേറ്റമാണനുഭവപ്പെട്ടത്‌. വിമര്‍‌ശനവും പഠനവും ആരിലും ഇഷ്‌ടമുണ്ടാക്കരുതെന്ന നിയമാവലിയില്‍ കടിച്ചുതൂങ്ങിയവരൊക്കെയും രചനാപരമായ കൗതുകങ്ങള്‍ കാണിച്ചു പിന്‍‌വാങ്ങിക്കഴിഞ്ഞു. അവരുടെ ജീവകാരുണ്യ പ്രവര്‍‌ത്തനത്തിന്‌ തക്ക പാരിതോഷം ലഭിച്ചെങ്കിലും ചരിത്രത്താളുകള്‍ക്കതൊരു പാഠഭാഗം പോലുമാകുന്നില്ല.
ഈ സങ്കീര്‍‌ണ്ണതകളില്‍ നിന്നും ഉല്‍ഭവം കൊണ്ട വിമര്‍‌ശന പദ്ധതി പ്രചാരവേലക്കുള്ളതല്ലെന്നറിഞ്ഞ എഴുത്തുകാരന്‍ വേറിട്ട നിലകളും രാജവീഥികളും കമാനങ്ങളും സൃഷ്‌ടിച്ചു. ക്ഷോഭത്തിന്റെ നീര്‍‌ച്ചാലുകളില്‍ നിന്നും പ്രതിഷേധത്തിന്റെ അര്‍ത്ഥവത്തായ വാങ്‌മയങ്ങള്‍ മലയാളത്തിന്‌ സ്വീയമായത്‌ സമീപകാലങ്ങളിലാണ്‌. അതിന്റെ സ്വരസന്ധികള്‍ ഉന്നം വെക്കുന്നതെവിടേക്കെന്ന്‌ കണ്ടെത്താനുള്ള ഒരുക്കം വിമര്‍‌ശകന്‍ തന്റെ ദൗത്യമായി കണ്ടു. ആസുരമായ കാലമുയര്‍‌ത്തുന്ന കലാപങ്ങളും സം‌ഘര്‍‌ഷങ്ങളും അലട്ടുമ്പോഴും സ്വത്വം നഷ്‌ടപ്പെടാതിരിക്കാനുള്ള തീവ്രശ്രമം അവരുടെ ഭാഗത്തുനിന്നുണ്ടായി. കോണിപ്പടികള്‍ കയറി നൂലേണിയില്‍ ഇറങ്ങേണ്ടിവരുന്ന വൈരുദ്ധ്യം അവരുടെ ചിന്തകളില്‍ പ്രതിഫലിക്കാതിരുന്നില്ല. കണ്ടെത്തലുകളേക്കാള്‍ കൗതുകകരമായി തോന്നിയത്‌ കണ്ടതിനെ കരുതലോടെ അപഗ്രഥിക്കുക എന്നതായിരുന്നു. പീഡിതമായ മനസ്സ്‌ അവരെ കുറ്റപത്രമൊരുക്കാനാണ്‌ പ്രേരിപ്പിച്ചത്‌. സമൂഹത്തിലെ അതാര്യമായ ഉര്‍‌വ്വരതകള്‍ ലം‌ഘിക്കപ്പെടേണ്ടെതെന്ന വീണ്ടുവിചാരം കഥാപാത്രത്തിനൊപ്പം കഥാകാരനേയും വിചാരണയിലേക്കാനയിച്ചു. തൊണ്ണൂറുകളിലും ജീവന്റെ തുടിപ്പും പച്ചപ്പും നീര്‍‌ച്ചോലയും തേടുന്നവര്‍‌ക്ക്‌ ഇന്ദ്രിയങ്ങളെ അടക്കാനാവാത്ത വിധം ആസക്തി ജനിപ്പിക്കാന്‍ പോരുന്നതാണ്‌ ഖസാക്കും, അവിടുത്തെ ജനങ്ങളും.

വിജയന്‍ കുറിച്ചുവെച്ച ഖസാക്കിന്റെ ഇതിഹാസത്തില്‍‌ നിന്നും വ്യതിരിക്തമായ ജീവിതാനുഭവം അനുവാചകനും വിമര്‍‌ശകനും വീതിച്ചെടുക്കാവുന്നതാണ്‌. ആ വീതാം‌ശത്തിന്റെ നുരപ്പാടുകളില്‍ ആലാപനത്തിന്റേതായ മന്ദ്രശ്രുതിമീട്ടുകയാണ്‌ “ആത്മായനങ്ങളുടെ ഖസാക്ക്” വീരചരിതങ്ങള്‍ക്ക് അടിക്കുറിപ്പും അനുബന്ധവും പ്രചണ്ഡമായ കാലസൃഷ്‌ടിയെങ്കില്‍ ഇവിടെ ആര്‍ദ്രമായ കാലത്തിന്റെ സാന്ദ്രമായ ഉജ്ജീവനം പരുവപ്പെടുത്തുകയാണ്‌ വിമര്‍‌ശകനായ എം.കെ.ഹരികുമാര്‍.
വിവേചനത്തിന്റെ സന്ദിഗ്‌ദ്ധതകളില്‍ നിന്നും ആകസ്മികമായ വിസ്‌ഫോടനങ്ങളിലേക്ക്‌ മനുഷ്യമനസ്സ്‌ എത്തിപ്പെടുന്ന ചില മുഹൂര്‍‌ത്തങ്ങളുണ്ട്‌. അത്‌ തിരിച്ചറിവിന്റേയും വീണ്ടു വിചാരത്തിന്റേയും ഉണ്‍‌മകളായി മാറുമെന്നറിയുന്ന നൈമിഷിക ചിന്തകള്‍ അയാളില്‍ വിഭ്രാന്തി സൃഷ്‌ടിച്ചെന്നു വരാം. അതെല്ലാം ഹരികുമാര്‍ “മനുഷ്യാം‌ബരാന്തങ്ങളില്‍” പറഞ്ഞുവെച്ചതു പോലെ നവീനനായ കലാപകാരിയുടെ പ്രയോഗപരമായ സൗന്ദര്യശാസ്‌ത്രമെന്നു തന്നെ പേരു ചൊല്ലി വിളിക്കാം. ഈയൊരു മുറവിളിയുടെ മറവില്‍ നിന്നു വേണം “ആത്മായനങ്ങളുടെ ഖസാക്കിനെ അപഗ്രഥിക്കേണ്ടത്‌ .
“ഖസാക്കിന്റെ ഇതിഹാസമെന്ന “നോവലിന്‌ എണ്‍‌പതുകളിലുണ്ടാവുന്ന പഠനമാണ്‌ “ആത്മായനങ്ങളുടെ ഖസാക്ക്‌”. അയനങ്ങളില്‍ നിന്നും അന്വേഷണത്തിലേക്കുള്ള പുറപ്പാട്` ഒരു തീക്ഷ്‌ണ സം‌ഗമമായി പരിണമിക്കുന്നുവെന്നതാണ്‌ ഈ പഠനം നല്‍കുന്ന പാഠഭേദം. ഖസാക്കിന്റെ ഇതിഹാസം കൈയ്യിലെടുക്കാന്‍ തന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിന്റെ സൗന്ദര്യ സാധ്യതകളാണ്‌ എന്ന്‌ ഏതൊരു സഹൃദയനേയും പോലെ പ്രഖ്യാപിക്കുന്ന ഗ്രന്ഥകാരന്‍ തല്‍‌ക്കാലത്തേക്കെങ്കിലും കൈയ്യിലെടുക്കുന്നത്‌ നോവലിസ്‌റ്റിന്റെ ഹൃദയമാണ്‌. കലയെ പറ്റിയുള്ള ഏതൊരു സങ്കല്‍‌പ്പങ്ങള്‍ക്കും വിരുദ്ധചേരി സൃഷ്‌ടിക്കാന്‍ പോന്ന സര്‍‌ഗ്ഗാത്മക പ്രവൃത്തിക്കു തുടക്കം കുറിച്ചതും , വരട്ടു തത്വവാദങ്ങള്‍ക്ക്‌ എന്നെന്നേക്കുമായി തടമിട്ടതും ഖസാക്കല്ലാതെ മറ്റൊരു നോവലല്ല. ഇത്തിരി പോരുന്ന നാടിനും ഭാഷക്കും മേലെ പടര്‍‌ന്നുകയറിയ അന്ധതമസ്സിലേക്ക്‌ നോവലിസ്‌റ്റ്‌ പായിച്ച നേര്‍‌ത്തൊരു കിരണം മാത്രമാണിത്‌. അതിന്റെ പ്രകാശം പിന്നീടു പരന്നത്‌ കൂരിരുള്‍‌പ്പാറകളിലേക്കായിരുന്നെന്നും ജൈവപ്രകൃതി നന്നേ അറിഞ്ഞു. അതിന്റെ നിമ്‌നോന്നതങ്ങളിലൂടെ വിമര്‍‌ശകന്‍ നടത്തുന്ന അഭിവീക്ഷണം സൈദ്ധാന്തിക ഉള്‍‌വിളികളായി ചിലപ്പോഴൊക്കെ പരിണമിച്ചു. ഖസാക്കിന്റെ ഇതിഹാസത്തിനു ലഭിച്ച ബഹുമതികളായിരുന്നു അതെല്ലാം. അത്തരത്തിലൊരു പുരസ്‌ക്കാരത്തിനൊപ്പം അണിയിക്കുന്ന പൊന്നാടയാണ്‌ “ആത്മായനങ്ങളുടെ ഖസാക്ക്‌”
വ്യാപകമായ തെരച്ചിലിന്റേയും അനാദിയായ അന്വേഷണത്തിന്റേയും നൈതികമായ പരിപ്രേക്ഷ്യത്തിന്റേയും ഇതളുകള്‍ ഒന്നൊന്നായി വിരിയുകയാണിവിടെ. വഴിയമ്പലം തേടുന്നതു മുതല്‍ കഥാന്തരം വരെ ഖസാക്ക്‌ നീളുന്നുവെങ്കില്‍ ഈ വിമര്‍ശനപഠനം സമാപിക്കുന്നത്‌ സപ്‌തസ്വരങ്ങളുടെ വിഷാദത്തിലും, മന്ദ്രത്തില്‍ നിന്നും ഉച്ചസ്ഥായിയിലേക്കെന്നതുപോലെ നീങ്ങുന്ന ഈ നാദപ്രപഞ്ചത്തിലെ താളവും‌ ,ലയവും , ശ്രുതിപ്പിഴയും വകതരുന്നുണ്ട്‌. നോവലിലെ ഗ്രാമ്യതയുടേയും, നിഷ്‌ക്കളങ്കരായ മനുഷ്യരുടേയും, ഇടത്താവളങ്ങള്‍ കണ്ടെത്തുന്ന നിരൂപകന്‍‌ അവരുടെ വൈയക്തിക ജീവിതത്തിന്റെ പൊരുത്തക്കേടുകളില്‍ ജിജ്ഞാസുവായിതീരുന്നതാണ്‌ അപശ്രുതി വരുത്തിതീര്‍‌ക്കുന്നതും.
ഖസാക്കിലെ മനുഷ്യരുടെ കാലത്തെ തേടി വിജയന്‍‌ അനിശ്‌ചയങ്ങളുടെ ആഗമനങ്ങളിലും ദുരൂഹമായ മൊഴികളിലും ആസക്തനായി. പഠിപ്പു നിര്‍ത്തിയ ചാത്തനിലൂടെ ,പേരയ്‌ക്കാടനിലൂടെ അവരെ അനുഗമിച്ചു വന്ന അച്ഛനമ്മമാരിലൂടെ , കുപ്പുവച്ചന്റെ വിരക്തമായ വിശ്രമങ്ങളിലൂടെ , കുഞ്ഞാമിനയുടെ കഥയിലൂടെ , മൈമൂനയുടെ നിശ്ശബ്‌ദ ഹൃദയത്തിലൂടെ വിജയന്‍ ആത്മാവിന്റെ , ഖസാക്കിന്റെ പ്രാക്തനമായ പല്ലവികളും അസ്‌പഷ്‌ടമായ ചോദനകളും തേടുകയായിരുന്നു എന്നു പറഞ്ഞതിനു തൊട്ടു പിന്നാലെ “രൂപകങ്ങളിലൂടെ ഖസാക്കിലെ സന്തതികള്‍ വെവ്വേറെ വഴികളില്‍ സഞ്ചരിച്ചു. മാധവന്‍ നായര്‍ പാടത്തേക്കും മൊല്ലാക്ക നടുപ്പറമ്പിലേക്കും പോയി” എന്നിങ്ങനെ കുറിക്കുന്നു. ഇവിടെ ഗ്രന്ഥകാരന്‍ അന്വേഷണത്തില്‍‌ നിന്നും വ്യതിചലിച്ച്‌ ഖസാക്കിലെ കഥാപാത്രങ്ങളെ അരസികമായി ചിത്രക്കൂട്ടിലേക്കാണ്‌ നീക്കുന്നത്‌. ഘടനാപരവും അതിലേറെ ബൗദ്ധികവുമായ ശൈലിയും, ഭാവനയും, ചേര്‍ത്ത്‌ മുന കൂര്‍പ്പിക്കുന്ന ഗ്രന്ഥകാരന്‍ നോവലിന്റെ പിന്നാമ്പുറങ്ങളിലൂടെ ക്ഷണ നേരത്തേക്കെങ്കിലും സഞ്ചരിക്കുമ്പോള്‍ സ്ഥലകാലങ്ങളും പരിസര ബോധവും നഷ്‌ടപ്പെട്ട്‌ തപ്പിതടയലോളമെത്തുന്നു

ഏകാദ്ധ്യാപക വിദ്യാലയത്തില്‍ പരിശോധനക്കെത്തുന്ന ഇന്‍‌സ്‌പെക്‌ടറും
കൊഴണശേരിയില്‍ നിന്നെത്തുന്ന സഖാക്കളും രവിയുടെ കാമുകി പത്മയും
പഠനത്തിന്റെ നാലതിരുകളില്‍ എത്താതെ പോകുന്നുണ്ട്‌. നോവലിലെ തന്നെ ചില
ദശാസന്ധികളെന്ന്‌ ഗണിക്കാവുന്ന സന്ദര്‍‌ഭങ്ങളെ
ഉപരോധിക്കുന്നതെന്തിനെന്നറിയുന്നില്ല ഹരികുമാര്‍ നീക്കുന്ന കരുക്കള്‍
രവിയെ നിസ്സം‌ഗമായ പശ്‌ചാത്തലത്തിലേക്കാണ്‌ പുന:പ്രതിഷ്‌ഠിക്കുന്നത്‌.
രവിയെ ഗ്രസിച്ചിരിക്കുന്നത്‌ നിര്‍‌വ്വികാരതയാണ്‌. (രതിയുടെ തട്ടകത്തില്‍
മാത്രം അതുണര്‍‌ന്ന്‌ പ്രവര്‍ത്തിക്കുന്നു. ) അതാവട്ടെ അമ്മയുടെ
മരണത്തോടെയാണ്‌ ആരം‌ഭിക്കുന്നതും. “കണ്ണുകള്‍ ചിമ്മി അമ്മ കട്ടിലില്‍
വിശ്രമിച്ചു. അമ്മയെ ചുമന്നുകൊണ്ടുപോകുമ്പോള്‍ ആരോ തന്നെ പിടിച്ചുമാറ്റി.
കാണണമെന്നുണ്ടായിരുന്നു. സമ്മതിക്കില്ലെങ്കില്‍ വേണ്ട” എന്ന നിലപാടും ,
ചാന്തുമ്മയുടെ മകന്‌ പിന്നാലെ ചാന്തുമുത്തു മരിച്ചു എന്ന്‌
മാധവന്‍‌നായര്‍‌ വന്നു പറയുമ്പോള്‍ “വിശ്രമിക്ക്യാ……………….ചായ
കുടിച്ചിട്ടു പൂവ്വാം മാധവന്‍‌ നായരേ….

‘എന്നതും രവിക്കെതിരെ കനപ്പെട്ട
ആരോപണങ്ങളുണ്ടായിരിക്കുന്നു. “ജോലിയില്‍ താത്പ്പര്യമില്ലായ്‌മ
,ദുര്‍‌ന്നടപ്പ്‌, സ്ക്കൂളില്‍ കുട്ടികളില്ല , കള്ളഹാജരാണ്‌ , മാത്രമല്ല
രവി വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്‌ടിക്കുന്നു. നൈസാമലിയെന്ന
കമ്മ്യൂണിസ്‌റ്റ്‌ നേതാവിന്റെ സഹായത്തോടെ ഖസാക്കില്‍
സ്റ്റഡിക്ലാസ്സെടുക്കുന്നു” ഇതെല്ലാം ശിപായി വന്നു പറഞ്ഞത്‌
മാധവന്‍‌നായര്‍ അവതരിപ്പിക്കുന്നതുപോലും രവി വേദനിക്കുമെന്നോര്‍ത്താണ്‌.
എന്നിട്ട്‌ അയാളുടെ ഉപദേശവും ” ഒന്നു പോയി ഇന്‍‌സ്‌പെക്‌ടറെ കാണുന്നതും
നല്ലതാണ്‌”. “വേണ്ട” എന്ന രവിയുടെ പ്രതികരണവും നീണ്ട അന്വേഷണത്തിനു ശേഷം
പത്മ രവിയെ കണ്ടെത്തുമ്പോഴും ബോധാനന്ദന്റെ ആശ്രമത്തിലെ സ്വാമിനി രവിയെ
അന്വേഷിച്ചതായും അറിയിക്കുമ്പോഴും തണുത്തുറഞ്ഞ മനസ്സിന്റെ സാന്ദ്രമായ
അനാസക്തി ദൃശ്യമാകുന്നു. ഇക്കാര്യങ്ങള്‍ പറയാനെന്നതിലേറെ ഒളിപ്പിച്ചു
വെക്കാനുള്ള രഹസ്യ നീക്കമാണ്‌ ഹരികുമാറിന്റെ ഭാഗത്തു നിന്നുണ്ടായത്‌.
തന്റെ വിശ്വാസങ്ങള്‍ ലം‌ഘിക്കപ്പെടരുതെന്ന തീരുമാനം പോലുണ്ട്‌ ഗ്രന്ഥ
ത്തിന്റെ അകത്തളമാകെയും. അതദ്ദേഹത്തിന്റെ വരമൊഴിയില്‍ തെളിയുന്നുമുണ്ട്‌.
നോവലിസ്‌റ്റിനെ കാണണമെങ്കില്‍ പ്രപഞ്ചത്തിന്റെ ആന്തര സത്യ
സന്ദര്‍‌ഭങ്ങളിലേക്ക്‌ ചുഴിഞ്ഞു നോക്കണമെന്ന(പേജ്`
മുപ്പത്തിയാറ്‌)ഹരികുമാറിന്റെ നിഗമനം ഒരു പ്രായശ്ചിത്തത്തിന്റെ പടിപ്പുര
മുറ്റത്തേക്കുള്ള പിന്‍‌വാങ്ങലാണ്‌.
വിജയന്‍ ലൗകികതയുടെ ഇലപ്പുറങ്ങളില്‍ നിന്നു ദിവ്യരൂപങ്ങളുടെ
വ്യോമതലങ്ങളിലേക്ക് മനസ്സ്‌ മാറ്റുന്നുണ്ട്‌ എന്ന്‌ വിശ്ദമാക്കുമ്പോഴും
ഗ്രന്ഥകാരന്‍ നടന്നുനീങ്ങുന്നത്‌ ആത്മീയമായ വിലക്കുകളിലേക്കാണ്. ,
വിലയിരുത്തലിലേക്കല്ല. മാധവന്‍ നായരോടൊപ്പം കോടച്ചിയെ പ്രാപിക്കുമ്പോഴും
കുപ്പുവച്ചന്‍ രവിയെ കേശിനിക്ക്‌ പരിചയപ്പെടുത്തുമ്പോഴും മൈമൂനയും,
ചാന്തുമ്മയും ഊട്ടുപുരക്കകത്ത്‌ കടക്കുമ്പോഴും സുരതത്തിന്റെ മന്ദ്രസ്ഥായി
ഖസാക്കിനെയാകെ കിടിലം കൊള്ളിക്കുന്നുണ്ട്‌. ലക്കുകേടിന്റേയും
ആത്മനിന്ദയുടേയും അതിലേറെ പ്രതികാരത്തിന്റേയും അതിനപ്പുറം
അന്യതാബോധത്തിന്റേയും നിറക്കൂട്ടിലാണ്‌ രവിയെ നോവലിസ്‌റ്റ്‌
ചാരിനിര്‍ത്തിയിരിക്കുന്നതെന്ന കാര്യം ആത്മായന കര്‍‌ത്താവ്‌ സൗകര്യം‌ പോലെ
വിസ്‌മരിക്കുന്നുണ്ട്‌.

രവിയെ ഉത്തും‌ഗമായ ഏതോ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കാനായുന്നെങ്കിലും ഉപരോധങ്ങള്‍ ഒന്നൊന്നായി വന്നു ഭവിക്കുന്നതിന്റെ വൈകാരിക തീക്ഷ്‌ണത ഹരികുമാറിനേയും അനുഗമിക്കുന്നു.
ഒറ്റപ്പെടലിന്റെ നീരൊഴുക്കില്‍ നിന്നു പെറുക്കിയേടുത്ത വജ്രക്കല്ലുകളുടെ
ഹിമകാന്തിയാണ്‌ തന്റെ അനാഥത്വമെന്ന്‌ വിജയന്‌ അറിയാമായിരുന്നുവെന്ന്‌
സ്ഥാപിക്കാന്‍ തത്രപ്പെടുമ്പോഴും (പേജ്‌- അന്‍‌പത്`) ‘ഇരുണ്ട പ്രവാസമെന്ന’
അദ്ധ്യായത്തില്‍ ” കാലത്തേയും സ്ഥലത്തേയും ആത്മായനങ്ങളുടെ ഇരുണ്ട പ്രവാസങ്ങളിലൂടെ നയിക്കുകയും വചനങ്ങളുടെ സിരകളില്‍ നിന്ന്‌
വിട്ടുനില്‍‌ക്കുന്ന മൗനങ്ങളിലൂടെ ഭീതിയിലേക്കും ശാന്തതയിലേക്കും
വളര്‍ത്തുകയും ചെയ്‌തുകൊണ്ട്‌ വിജയന്‍ പ്രവര്‍ത്തനത്തിന്റെ ബാഹ്യമായ
ഇന്ദ്രിയങ്ങളിലേക്ക് കടന്നു ചെല്ലുന്നു എന്നു കണ്ടെത്തുമ്പോഴും
പിന്നൊരവസരത്തില്‍ മനസ്സിന്റെ ഇരുണ്ട പ്രവാസത്തിന്റേയും
അഭയാന്വേഷണങ്ങളുടേയും ജൈവ സം‌യുക്തങ്ങളെ പുറത്തെടുക്കുകയാണ്‌. ” എന്ന്‌
പ്രസ്താവിക്കുമ്പോഴും ചിന്താപരമായ ശൈഥില്യമായും ആത്മീയ
സങ്കീര്‍ണ്ണതകളെക്കുറിച്ചുള്ള വില പേശലായും ഗണിക്കേണ്ടി വരുന്നു.

തന്റെ ദര്‍ശനത്തിന്റെ ഈടുവയ്‌പ്പുകളെ പറ്റി പറഞ്ഞുപോവുന്നതിനിടയില്‍ ‘നവാദ്വൈത
ദര്‍ശനത്തെ’ പ്രതിഷ്‌ഠിക്കാനൊരുമ്പെടുന്ന ഹരികുമാര്‍‌ മനസ്സിന്റേയും ഖര
വസ്തുവിന്റേയും അധോതലങ്ങളെ വിപുലമായ ഒരു സമയ ചുറ്റളവില്‍ വെച്ച്‌
ഏകോപിപ്പിക്കുന്ന കലാതന്ത്രമാണ്‌ വിജയന്റേത്‌ എന്ന്‌ കണ്ടെത്തുന്നു. ഇതൊരു
ദാര്‍ശനിക വെളിപാടാണെങ്കില്‍ പറഞ്ഞതൊക്കെയും പതിരായെന്നും വരാം

അപ്പുക്കിളിയും മാധവന്‍ നായരും ആബിദയും രീതിയുടെ സരളതയും ആര്‍ദ്രമായ മോഹഭം‌ഗങ്ങളും കൊണ്ട്‌ താളം സൃഷ്‌ടിക്കുന്നുണ്ട്‌ എന്ന സൂചന സപ്‌തസ്വരങ്ങളുടെ വിഷാദം എന്ന പാഠഭാഗത്തിലെത്തുമ്പോള്‍ വിമര്‍ശന ചൈതന്യത്താല്‍ ശ്രേയസ്ക്കരമാകുന്നു. ഒപ്പം അപശ്രുതിയിലേക്കും , അറിവിന്റെ സപ്തസ്വരങ്ങളുടെ വിഷാദം ജൈവബിന്ദുക്കളുടെ സമാധിയുടെ മൗനത്തിലെത്തിച്ചേരുകയാണ് എന്നത്` സാന്ദ്രമായ സം‌ഗീതത്തെ മാത്രമല്ല ചിലപ്പോള്‍ സം‌ഗീതജ്ഞരേയും ചൊടിപ്പിച്ചെന്നു വരാം,
വിജയന്റെ കലാപരിതഃസ്ഥിതിയുടെ ആത്മീയമായ ഉത്ഥാനങ്ങള്‍ ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്‌ എന്നു പറഞ്ഞ്` ഗ്രന്ഥത്തെ പൂര്‍ണ്ണതയിലേക്കാനയിക്കുമ്പോള്‍ അനുവാചകന്‍ ഒരിക്കല്‍ക്കൂടി ‘ ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ താളുകളിലേക്ക്‌ തിരിയുന്നു. ഒരിരുപതുകാരന്‍ തന്റെ വായനയുടേയും അന്വേഷണത്തിന്റേയും തീനാളങ്ങള്‍ മലയാളത്തിലെ മികച്ച നോവലിലേക്കു പായിക്കുമ്പോള്‍ സാഹിത്യ ചരിത്രത്തില്‍ അതിന്‌` വളരെയേറെ പ്രാമുഖ്യം ലഭിക്കേണ്ടതാണ്‍്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ ആദ്യപതിപ്പിറങ്ങുമ്പോള്‍ എം. എ. വിദ്യാര്‍ത്ഥിയായിരുന്ന ഹരികുമാര്‍ പത്തു വര്‍ഷം പിന്നിട്ട്` പുസ്‌തകത്തിന്റെ രണ്ടാം പതിപ്പ്‌ പുറത്തിറക്കുമ്പോള്‍ ഒരു പത്രപ്രവര്‍ത്തകനായി മാറിയിരിക്കുന്നു. ഇവിടെ സം‌ഭവിച്ചിരിക്കുന്ന രാസമാറ്റം ശൈലീപരമായേക്കും, ബൗദ്ധികമാവാതിരിക്കട്ടെ. മലയാള സാഹിത്യത്തില്‍ ഒരു നോവലിനെ മാത്രം അടിസ്‌ഥാനമാക്കിയുണ്ടായ പ്രഥമഗ്രന്ഥമാണിതെന്ന അവകാശവാദം ഇവിടെ ചോദ്യം ചെയ്യപ്പെട്ടില്ലെന്നതും സാഹിത്യ ചരിത്രത്തെത്തന്നെ വഴിത്തിരിവിലാക്കുന്നുണ്ട്‌.

ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

aathmayanangalude khasak/ m k harikumar
ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

ഒരിക്കല്‍ എം.ജി.യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്റെ ഭാഷയെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യമായിരുന്നു അത്‌. “ആത്മായനങ്ങളുടെ ഖസാക്കിലെ ” ഭാഷ പെട്ടെന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ ആ ണ്‌ ആ കുട്ടി പ്രതികരിച്ചത്‌. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട്‌ സദൃശമായ ചോദ്യങ്ങളുണ്ടായി.ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും എഴുതാത്തതെന്ത്‌ ,ഇനി ഖസാക്കിനെക്കുറിച്ച്‌ എഴുതിയാല്‍ ഭാഷ വ്യത്യസ്തമാകുമോ , ഭാഷ മനസ്സിലാകാത്തത്‌ വായനക്കാരന്റെ കുറ്റമാണോ , ഭാഷ വാസ്തവത്തില്‍ മനസ്സിലാക്കേണ്ട കാര്യമുണ്ടോ, യുക്തിയുടെ പ്രസക്തി എന്താണ്‌, എന്നിങ്ങനെയായിരുന്നു ആ ആരായലുകള്‍. വളരെ സങ്കീര്‍ണ്ണമായ വിഷയത്തിലേക്കാണ്‌ ഈ ചോദ്യങ്ങള്‍ ആഴ്‌ന്നിറങ്ങുന്നത്‌.
“ആത്മായനങ്ങളുടെ ഖസാക്ക്‌” രചിക്കുമ്പോള്‍ ഞാന്‍ നിര്‍മ്മലകോളേജില്‍ എം.എ. വിദ്യാര്‍ത്ഥിയായിരുന്നു. കോളേജില്‍ ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ല. അത്‌ ഇപ്പോള്‍ ഒരു അനുഗ്രഹമായിട്ടാണ്‌ തോന്നുന്നത്‌. കാരണം കലാശാലയുടെ സൗന്ദര്യ ബോധവും സാഹിത്യ സമീപനവും എന്നെ സ്വാധീനിക്കുന്നില്ലല്ലൊ. “ആത്മായനങ്ങളുടെ ഖസാക്ക്‌” ഞാന്‍ പ്രീഡിഗ്രിക്ക്‌ കുറവിലങ്ങാട്‌ ദേവമാതാ കോളേജില്‍ പഠിക്കുമ്പോള്‍ മുതലുള്ള എന്റെ ചിന്തകളുടെ ഫലശ്രുതിയാണ്‌. അന്ന്‌ കോളേജില്‍ സാഹിത്യത്തെപ്പറ്റി സംസാരിക്കാന്‍ ചെറു സംഘങ്ങളുണ്ടായിരുന്നു. സാര്‍ത്രും, നീഷേയും, കൃഷ്ണമൂര്‍ത്തിയും, വിജയനുമൊക്കെ ഞങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്‌തു. ഏതോ കലാപത്തിന്റെ തയ്യാറെടുപ്പായിരുന്നിരിക്കണം അത്‌. സകല യാഥാസ്ഥിതിക സമീപനങ്ങളും കലയില്‍ നിന്നൊഴിഞ്ഞ്‌ പോകണമെന്ന നിലപാടില്‍ എല്ലാവരും യോജിച്ചു. എഴുത്തുകാരന്റെ വ്യക്തിത്വവും,ദര്‍ശനവും വളരെയേറെ വാഴ്‌ത്തപ്പെട്ട ചര്‍ച്ചകളായിരുന്നു അവയെല്ലാം. അന്ന്` “ഖസാക്കിന്റെ ഇതിഹാസം ” എന്റെ സ്വകാര്യ ചിന്തകളുടെ കളിസ്ഥലത്തുണ്ടായിരുന്നു. നിത്യേനയുള്ള പോക്കുവരവുകളില്‍ നിറഞ്ഞു നിന്നത്‌ ഇലകളും, പൂക്കളും, പുസ്തകങ്ങളും, കിളികളുമായിരുന്നുവല്ലൊ.ഖസാക്ക്‌ പലപ്രാവശ്യം വായിച്ചു. അപ്പോഴൊന്നും അതേക്കുറിച്ച്‌ എഴുതണമെന്നില്ലായിരുന്നു. പുസ്തക വായനയും, ചര്‍ച്ചയും ഏതോ കലാപത്തിനു കോപ്പുകൂട്ടുന്നതുപോലെ അത്‌ പലര്‍ക്കും തോന്നിച്ചു. അവിടവിടെ കോറിയിട്ട ചില വാക്യങ്ങളാണ്‌ പലരേയും അന്ധാളിപ്പിച്ചത്‌. എന്നാല്‍ നിര്‍മ്മലാ കോളേജില്‍ എം.എ.യ്ക്കു ചേര്‍ന്നപ്പോള്‍ (1982) രചന നിയന്ത്രിക്കാനായില്ല എന്നതാണ്‌ പരമാര്‍ത്ഥം. അഞ്ചു വര്‍ഷത്തെ ആത്മാകുലതകളുടെ , ആസക്തികളുടെ കൂലംകുത്തിയുള്ള ഒഴുക്കായിരുന്നു അത്‌. പുല്‍മേട്ടിലും, തെങ്ങിന്‍ ചുവട്ടിലും മറ്റുമായി ഒറ്റയ്ക്കിരുന്നണ്‌ ഞാനത്‌ എഴുതിയത്‌. സൗന്ദര്യാത്മകത എനിക്ക്‌ എന്റെ തന്നെ സ്വാധീന ശക്തിയായിരുന്നു. ഭാഷയുടെ ആവിഷ്‌ക്കാര സൂക്ഷ്മതകള്‍ ഞാന്‍ തന്നെ കണ്ടെത്തുകയായിരുന്നു.

“ആത്മായനങ്ങളുടെ ഖസാക്ക്‌” പോലൊരു കൃതിയൊ അതുപോലൊരു ഭാഷയൊ എനിക്കിനി സൃഷ്‌ടിക്കാനാവില്ല. അത്‌ സ്വതന്ത്രവും, സ്‌നിഗ്‌ദ്ധവും, സന്നിഗ്‌ദ്ധവുമായ ഭാഷയാണ്‌, ആവിഷ്‌ക്കാരമാണ്‌. ആശയങ്ങളുടെ കരിങ്കല്ലുകൊണ്ട്‌ പണിതതല്ല ആ കൃതി. എന്തെങ്കിലും എസ്റ്റാബ്ലിഷ്‌ ചെയ്യുന്നുമില്ല. ഏതൊക്കെയോ അറിവുകളുടെ വാച്യാതീതമായ ഭാവം പ്രസരിക്കുന്നുണ്ട്‌. ഭാഷ ഗണിതശാസ്ത്രത്തിന്റെ യുക്തി ആവശ്യപ്പെടുന്നുണ്ട്‌ ചില ഘട്ടങ്ങളില്‍, എന്നാല്‍ മറ്റു ചിലപ്പോള്‍ ഭാഷ അതിനെത്തന്നെ ഗര്‍ഭം ധരിക്കുകയാണ്‌ ചെയ്യുന്നത് ” .

ആത്മായനങ്ങളൂടെ ഭാഷ സ്വയം ഗര്‍ഭം ധരിച്ചതാണ്‌.
ജൈവസംഗീതത്തിന്റെ ഭൗതിക രൂപം എന്നും പൗരാണിക കാലത്തിന്റെ പരിത്യക്തമായ ശരീരം എന്നും ക്രിയകളുടെ സ്‌ഫുല്ലിംഗങ്ങളെന്നും സ്‌പര്‍ശിനികളുടെ ആദിബീജമെന്നും എഴുതിയത്‌ സാധാരണ ഗതിയില്‍ ഒരു അര്‍ത്ഥം വ്യക്തമാക്കി തരുന്നില്ല. എന്നാല്‍ അത്‌ ആത്മാവില്‍ അനുഭവമാകുമ്പോള്‍ നാം മറ്റേതോ യാഥാര്‍ത്ഥ്യത്തെയാണ്‌ അറിയുന്നത്‌. ഭാഷയിലൂടെ നമുക്കു പരിചിതമല്ലാത്ത അതിഗഹനവും, സൂക്ഷ്മവും ആയ ഭാവതലങ്ങള്‍ ഉരുത്തിരിച്ചെടുക്കാനാണിത്‌. പക്ഷേ ഇത്‌ ബോധപൂര്‍‌വ്വമല്ലായിരുന്നു. “ഖസാക്കിന്റെ ഇതിഹാസം “വായിച്ചപ്പോഴുണ്ടായ ആത്മീയ പ്രതികരണമാണിതെന്ന്‌ പൊതുവേ പറയാവുന്നതാണ്‌. തീവ്രമായ ദു:ഖവും കാമനയും ആത്മായനങ്ങളുടെ ഖസാക്കിലുണ്ട്‌. എന്റെ ജീവിതത്തിന്റെ അന്തര്‍സ്ഥലികളിലുള്ള പ്രക്ഷുബ്‌ധമായ വിചാരങ്ങളുടെ തികച്ചും സ്വതന്ത്രമായ ഒരു ആവിഷ്‌ക്കാരമാണിത്‌. യാഥാസ്‌ഥിതികരായ വായനക്കാര്‍ ഇത്‌ വായിച്ച്‌ അര്‍ത്ഥം മനസ്സിലാകാതെ കുഴഞ്ഞിട്ടുണ്ടാകാം. അവരോടെനിക്ക്‌ സം‌വാദം നടത്താന്‍ മടിയില്ല. പക്ഷേ അറിയത്തക്കതല്ലാത്ത പലതുമുണ്ട്‌ മനുഷ്യന്റെ മനസ്സില്‍ എന്ന്‌ അവര്‍ ഉള്‍ക്കൊള്ളണം.
ആസക്തിയുടെ മിഥുനങ്ങള്‍ ലോകത്തിന്റെ അനാഥത്വത്തില്‍ , ദൈവത്തിന്റെ ദൃഷ്‌ടിയില്‍, പകലുകളുടെ അനുസ്യൂതയാത്രകളില്‍ വിശ്വാസം പരസ്‌പരം മാറിയണിയുന്നു എന്ന്‌ ഞാനെഴുതിയത്‌ മനസ്സിലെ വര്‍ണ്ണങ്ങളും രാഗങ്ങളുമെല്ലാം സം‌യോജിപ്പിച്ചുകൊണ്ടാണ്‌. നാം കാണുന്ന യാഥാര്‍ത്ഥ്യത്തിനുതന്നെ പല അതി ഭൗതിക മാനങ്ങളുണ്ട്‌. യാഥാര്‍ത്ഥ്യത്തെ ഇല്ലായ്‌മ ചെയ്യാതെ തന്നെ ‌. അതിനെ വിവിധ വഴികളിലൂടെ അന്വേഷിക്കുക എന്നതാണ്‌ എന്റെ രീതി. ആ വഴികളിലുള്ള അനുഭവങ്ങളാണ്‌ ജീവിതത്തെ വ്യക്തമാക്കിത്തരുന്നത്‌. അല്ലെങ്കില്‍ കാണിച്ചു തരുന്നത്‌. ജീവിതം ഒരു യാഥാര്‍ത്ഥ്യമായിരിക്കെ അതിലേക്ക്‌ പല വഴികളുണ്ട്‌. “ആത്മായനങ്ങളുടെ ഖസാക്ക്‌” പല വഴികളുടെ സമുച്ചയമാണ്‌. പക്ഷേ ഇതിനെയെല്ലാം സമന്വയിപ്പിക്കുന്നത്‌ ഈ ലോകമാണ്‌. ലോകവും, ജീവിതവും പരസ്‌പര സം‌വാദത്തിലാണ്‌. ഓരോന്നിലും അതിന്റെ തന്നെ വൈരുദ്ധ്യമുണ്ട്‌. ഓരോന്നും ഓരോ ആത്മീയതയാണ്‌. ഓരോ ആത്മീയതയും അതിന്റെ വിരുദ്ധ ആത്മീയതയുമായി സം‌വാദത്തിലാണ്‌. ഇതാണെന്റെ നവാദ്വൈതത്തിലേക്കുള്ള പ്രവേശിക. “ആത്മായനങ്ങളുടെ ഖസാക്കിലെ ” ഭാഷ നവാദ്വൈതമാണ്‌. ഏതിനും അതിന്റെ വൈരുദ്ധ്യവും, സമന്വയവുമുണ്ട്‌. ഭാഷ ഇവിടെ നമ്മുടെ സ്വകാര്യ ലോകത്തിലാണ്‌. അത്‌ ആത്മീയതയാണ്‌. ആശയവിനിമയം എന്ന ഒറ്റമൂലിയല്ല.
ഞാന്‍ പഠിക്കുന്ന കാലത്തെ വിദ്യാര്‍ത്ഥ്യകള്‍ക്കോ, അദ്ധ്യാപര്‍ക്കോ , വിമര്‍ശകര്‍ക്കോ , മാധ്യമ പ്രവര്‍ത്തകര്‍ക്കോ സുപരിചിതമായ ചിന്താരീതിയല്ല ഞാന്‍ അവലം‌ബിച്ചത്‌. ആത്മാവിന്റെ വഴിയായിരുന്നു. വ്യത്യസ്‌തമായ ഒരു സൃഷ്‌ടി നിലവിലിരിക്കുന്ന സാഹിത്യ മൂല്യങ്ങള്‍ക്ക്‌ ചൂണ്ടിക്കാണിക്കാന്‍ പറ്റാത്ത ഒരു മേച്ചില്‍‌പ്പുറം കണ്ടെത്തുന്നുണ്ട്‌. അതിലാണ്‌ അതിന്റെ ജീവന്‍. കൂടുതല്‍ പേരുടേയും ചിന്തകള്‍ക്ക് വശം‌വദനായി നിന്ന്‌, അവരുടെയെല്ലാം മൂല്യബോധത്തിന്റെ ദല്ലാളായി നിന്ന്‌ സ്വന്തം തനിമ നശിപ്പിച്ചുകളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഇത്‌ ബോധപൂറ്‌വ്വമല്ല, നൈസര്‍ഗീകമാണ്‌. സര്‍ഗാത്മകമായ അപരിചിതത്വമാണ്‌ ഏറ്റവും പ്രധാനം. പുതിയ മൂല്യങ്ങളെ അന്തര്‍‌വഹിക്കുന്ന ഒരു കൃതി അതിന്റെ പിറവിയില്‍ തന്നെ എല്ലാ സാഹിത്യ ഏമാന്‍‌മാരില്‍ നിന്നും കനത്ത അവഹേളനത്തിനു പാത്രമാകുക തന്നെ ചെയ്യും. അത്‌ അതിന്റെ വിധിയാണ്‌. സാമ്പ്രദായിക തത്വങ്ങളുടെ അപ്പോസ്‌തലന്‍‌മാരുടെ സ്വകാര്യ താമസ സ്ഥലങ്ങളില്‍ പോലും ഈ പുതിയ കൃതി അലോസരമാകുന്നുണ്ട്‌ എന്നതാണ്‌ സത്യം
യാഥാസ്ഥിതികരും ചിന്താപരമായി അനക്കമറ്റുപോയവരുമായ ഒരു പറ്റം വായനക്കാരുടെ കടുത്ത എതിര്‍പ്പു നേരിടേണ്ടി വരുന്നു എന്നത്‌ ഒരു നല്ല കൃതിക്കു ലഭിക്കുന്ന അനേകം അനുകൂലപ്രതികരണങ്ങളിലൊന്നാണ്‌. ആ അര്‍ത്ഥത്തില്‍ “ആത്മായനങ്ങളുടെ പാരായണത്തിലൂടെ
‘ അതു ജാട നിരൂപണമാണെന്ന്` കണ്ടെത്തിയ യുവാക്കളുടെ നിലപാട്‌ എനിക്ക്‌ അനുകൂലമാണ്‌. കപട ഭാവുകത്വവും, പഴഞ്ചന്‍ ഫോര്‍‌മുലയുമായി കഴിഞ്ഞു കൂടുന്നവര്‍‌ “ആത്മായനങ്ങളുടെ ഖസാക്ക്‌ ” മികച്ച കൃതിയാണെന്നു പറയുന്നത്‌ എന്നെ സം‌ബന്ധിച്ചിടത്തോളം ഒരു “ബ്ലാക്ക്‌ സ്പോട്ടാണ്‌. അതുകൊണ്ട്` എനിക്ക്‌ ആ യോഗ്യതാ പത്രം വേണ്ട. എന്നാല്‍ നിലവിലുള്ള സാഹിത്യ സം‌സ്ക്കാരത്തിന്നെതിരെ കേവലം ഒരു വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ നടത്തിയ ഒറ്റയാള്‍‌ പോരാട്ടം ഇന്നും ചിലരില്‍ അസഹിഷ്ണുത ജനിപ്പിക്കുന്നു. “ആത്മായനങ്ങളുടെ ഖസാക്കിനെതിരേയുള്ള യുദ്ധ സന്നാഹം പല രീതികളില്‍ ഇപ്പോഴും തുടരുന്നു. യഥാര്‍ത്ഥ കൃതി ജീര്‍ണ്ണിക്കുന്ന മൂല്യങ്ങളെയാണ്‌ വെട്ടി പരുക്കേല്‍‌പ്പിക്കുന്നത്‌. എന്റെ കൃതി മൗലികമല്ല എന്ന്‌ കണ്ടെത്തിയതിലൂടെ ഇവര്‍‌ ഏതു സാഹിത്യ പക്ഷപാതത്തിന്റെ വക്താക്കളാണെന്ന്‌ വ്യക്തമായിക്കഴിഞ്ഞു. എന്റെ മൗലികത ഉള്‍ക്കൊള്ളാനുള്ള യാതൊരു പരിശ്രമവും ഇവര്‍‌ക്കില്ല എന്നതാണ്‌ ഇവിടെ ഏറ്റവും വലിയ സത്യം. അതുകൊണ്ട്‌ ഞാനെന്തിനെ എതിര്‍ത്തു എന്ന്‌ തിരിച്ചറിയാതെ എന്റെ മേല്‍ പേപ്പട്ടിയെപ്പോലെ ചാടിവീണവര്‍‌ സ്വന്തം ബുദ്ധിശൂന്യതക്കു സ്മാരകം നിര്‍മ്മിക്കുകയാണ്‌. അതായത്‌ അവര്‍” ഖസാക്കിന്റെ ഇതിഹാസത്തിനും” അതിന്റെ നൂതന സൗന്ദര്യാത്മക അന്വേഷണങ്ങള്‍ക്കും എതിരാണ്‌. ഖസാക്കിലെ നിലീന ലാവണ്യാം‌ശങ്ങള്‍ തേടുന്നവരെ ഇവര്‍ ശത്രുക്കളായി കാണുന്നു. ഖസാക്കിനെ ഇതര നോവലുകളില്‍ നിന്ന്‌ മാറ്റിനിര്‍‌ത്തി സൂക്ഷ്മമായി പഠിക്കാന്‍ ശ്രമിക്കുന്നവരെ ഇവര്‍‌ ചെളി വാരിയെറിയുന്നു. എന്നാല്‍ ഖസാക്കിനെ മറ്റു പല നോവലുകളെപ്പോലെ തന്നെ പരിഗണിച്ച്‌ ലേഖനങ്ങള്‍ എഴുതുന്നവരെ , സാമാന്യമായി ആ നോവലിനെ പറ്റി പഠിക്കുന്നവരെ, നിലവിലുള്ളവരെ സര്‍‌വ്വകലാശാല നിരൂപണ പ്രഭൃതികളുടെ ചിട്ടകള്‍‌ക്കകത്തുവെച്ച്‌ ഖസാക്കിനെ” ലക്ഷണമൊത്ത ‘
കൃതിയായി വിലയിരുത്തുന്നവരെ ഇവര്‍‌ താലോലിക്കുന്നു. ഇവിടെയാണ്‌ പ്രശ്‌നം. കലാപരമായ സം‌വേദനമുള്ള കൃതിയിലെ സാരവത്തായ അം‌ശങ്ങളെ മറച്ചു പിടിക്കുക എന്നതാണിത്‌. ഖ്സാക്കിനെ അനേകം മലയാള നോവലുകളിലൊന്നായി മാത്രം കാണുന്നതിലൂടെ അത്‌ എസ്‌റ്റാബ്ലിഷ്‌ ചെയ്‌തെടുത്ത സം‌സ്ക്കാരത്തെ നശിപ്പിക്കാമെന്ന്‌ ഇവര്‍‌ വിചാരിക്കുന്നു. ഖസാക്കിലെ രവിയുടെ സോദ്ദേശ്യതയല്ല നോക്കേണ്ടത്‌. ആ നോവല്‍ എന്ന കലാശില്പ്പത്തെ കാണുക. അത്` വഴിപോക്കരായ , പേരുകളില്ലാത്ത കുറേപ്പേരിലൂടെ ഒരു ഗ്രാമത്തിന്റെ ആന്തരിക ജീവിതം സൗന്ദര്യാത്മകമായ തീവ്ര ഭാവങ്ങളോടെ , ദു:ഖത്തോടെ അവതരിപ്പിക്കുന്നു. ഗ്രാമത്തെ ചിത്രീകരിച്ച്‌ പ്രപഞ്ച സൃഷ്‌ടിയിലെ ദുരൂഹതയും, സൗന്ദര്യവും, അത്‌ വ്യക്തമാക്കിത്തരുന്നു. ഈ മൂല്യങ്ങള്‍ക്കു നിരക്കുന്ന നോവലിലെ ഭാഷ നവീനമാക്കുന്നുണ്ട്‌. ഇതിനെല്ലാം എതിരായിട്ടുള്ളവര്‍‌ ,ആ നോവലിനെ പറ്റി ചിലര്‍‌ എഴുതിയ ലേഖനങ്ങള്‍‌ എഡിറ്റു ചെയ്‌തു സമാഹരിക്കുന്നതില്‍ നല്ല വായനക്കാരുടെ ഭാവുകത്വത്തെ ചതിക്കുന്ന എന്തോ ഉണ്ട്‌. അതിനെതിരെയാണ്‌ ഞാന്‍ വിരല്‍‌ ചൂണ്ടിയത്‌, അതാണ്‌ ഇവര്‍‌ക്കു പിടി കിട്ടാതെ പോയത്‌. ചിന്താപരമായി നവാദ്വൈതത്തെ നേരിടാനാകാതെ ഇവര്‍‌ തെരുവിലെ അധമ സം‌ഘങ്ങളെപ്പോലെ സകല അസഭ്യവാക്കുകളും ചൊരിഞ്ഞു വിജയിക്കാമെന്ന്‌ വിചാരിക്കുകയാണ്‌. നവാദ്വൈതം എന്നത്‌ എന്റെ വിചാര തത്വമാണ. അതെന്താണെന്നറിയാതെ പുലഭ്യം പറയുന്ന ഇവരോ ” ഖസാക്ക്‌ പഠന സമാഹാരം നടത്തിയവര്‍‌”? വിചിത്രമായിരിക്കുന്നു. അക്ഷരത്തെ, അറിവിനെ, സാഹിത്യത്തെ ആദരിക്കാന്‍ പഠിക്കുക. സഹിഷ്‌ണുത എനിക്കില്ല എന്നു പറയുന്ന ഇവര്‍‌ തങ്ങളൂടെ ഉന്നതമായ സഹിഷ്‌ണുതാബോധം ഈ പ്രതികരണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌ എന്ന്` അവകാശപ്പെടുകയും ചെയ്യും. ഇതാണ്‌ കാലത്തിന്റെ അവസ്ഥ. സകല നരച്ചീറുകളും കുറ്റവാളികളും സ്വയമറിയാതെ , ആത്മബോധമില്ലാതെ ഗിരിപ്രഭാഷണം നടത്തുന്ന നാടാണിത്‌ എന്നത്‌ എന്നെ ഉത്‌കണ്ഠപ്പെടുത്തുന്നുണ്ട്‌.

എന്റെ പുസ്‌തകങ്ങള്‍ ഞാന്‍ അച്ചടിച്ചതിനെപ്പറ്റി ,എന്റെ ചിന്തകളുടെ എതിരിടല്‍ സ്വഭാവം കൊണ്ടുതന്നെ നിലവിലുള്ള പ്രസാധകര്‍‌ അത്‌ ആദ്യം അച്ചടിക്കാന്‍ മടിച്ചു. സ്വാഭാവികമല്ലെ അത്‌? അതും കുറ്റമോ? എന്റെ കൈയ്യില്‍ രൂപയുണ്ടായിരുന്നതുകൊണ്ട്‌ എന്റെ പുസ്‌തകങ്ങള്‍ അച്ചടിക്കപ്പെട്ടു എന്നത്‌ സര്‍ഗാത്മകതയുടേ രം‌ഗത്ത്` വിചാരണ ചെയ്യേണ്ട സം‌ഗതിയല്ല. അത്‌ ഉയര്‍‌ത്തുന്ന പ്രശ്‌നങ്ങള്‍‌ ഗൗരവപൂര്‍‌വ്വം നോക്കി കാണുകയാണ്‌ വേണ്ടത്‌.
എന്റെ ഭാഷയേയും, ചിന്തയേയും, വെറുക്കാന്‍ ആര്‍‌ക്കും അവകാശമുണ്ട്‌. എന്നാല്‍ ദുഷിച്ച സാഹിത്യമൂല്യങ്ങളെ എതിര്‍‌ക്കാന്‍ എനിക്കും അവകാശമുണ്ട്‌.
എം.കെ.ഹരികുമാര്‍
home

Design a site like this with WordPress.com
Get started